പേജുകള്‍‌

2010, ജനുവരി 18, തിങ്കളാഴ്‌ച

മലയാളത്തിന്റെ ലാല്‍സലാം


മലയാളത്തിന്റെ ലാല്‍സലാം
1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലില്‍ അംഗമായ ശേഷമാണ് ബസുവിനെ ഞാന്‍ അടുത്തു പരിചയപ്പെട്ടത്. പാര്‍ട്ടിയില്‍ റിവിഷനിസത്തിനെതിരെ ദേശീയ കൌണ്‍സിലില്‍ നടന്ന സമരങ്ങളില്‍ ബസുവും ഞങ്ങളുമെല്ലാം ഒറ്റക്കെട്ടായിരുന്നു. ബംഗാളിലെ സഖാക്കളില്‍ മഹാഭൂരിപക്ഷത്തെയും ഒന്നിച്ചുനിറുത്താന്‍ ബസുവിന്റെ സംഘാടനപാടവംകൊണ്ട് കഴിഞ്ഞു. റിവിഷനിസത്തിനെതിരായ സമരം രൂക്ഷമായതോടെ 1964ല്‍ ദേശീയ കൌണ്‍സിലില്‍നിന്നു ഇറങ്ങിപ്പോന്ന 32 പേരില്‍ ബസുവിനൊപ്പം ഞങ്ങളെല്ലാമുണ്ടായിരുന്നു. ഇറങ്ങിപ്പോന്ന ഞങ്ങള്‍ അന്ന് സമ്മേളിച്ചത് സുന്ദരയ്യയും ബസവപുന്നയ്യയും താമസിച്ചിരുന്ന മുറിയിലാണ്. 1961ല്‍ നടന്ന വിജയവാഡ കോണ്‍ഗ്രസില്‍ ഡാങ്കെയുടെ നേതൃത്വത്തിലുള്ള വലതു വ്യതിയാനക്കാര്‍ക്കെതിരെ ബസവപുന്നയ്യ, സുന്ദരയ്യ, ജ്യോതിബസു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഒരു പാര്‍ട്ടിയായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലയോളം സംഭവങ്ങള്‍ വികസിച്ചുകൊണ്ടിരുന്നു. പ്രതിഷേധസൂചകമായി ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് അന്ന് ബസു ഒഴിഞ്ഞു.1964ല്‍ സി.പി.എം രൂപവത്കരണവുമായി ബന്ധപ്പെട്ട സമ്മേളനം കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്നതില്‍ ജ്യോതിബസു വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്. ശരിയായ ഒരു പരിപാടി അംഗീകരിച്ച് ജനകീയ ജനാധിപത്യവിപ്ലവം എന്ന ലക്ഷ്യത്തോടെ സുസംഘടിതമായ ഒരു പാര്‍ട്ടിയാണ് ആ സമ്മേളനത്തോടെ നിലവില്‍വന്നത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ സുന്ദരയ്യ, ബി.ടി.ആര്‍, ബസവപുന്നയ്യ, ഇ.എം.എസ്, എ.കെ.ജി എന്നിവര്‍ക്കൊപ്പം ജ്യോതിബസുവും അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയിലെ അന്നത്തെ നേതൃത്വം മറുഭാഗത്തായിരുന്നെങ്കിലും പ്രവര്‍ത്തകരിലും അനുഭാവികളിലും മഹാഭൂരിപക്ഷത്തെയും ഒപ്പം നിറുത്താന്‍ ഞങ്ങള്‍ക്കായി. പ്രത്യേകിച്ച് ബംഗാളിലും കേരളത്തിലും ഒരു പരിധിവരെ ആന്ധ്രപ്രദേശിലും ഇതു സാധ്യമായി. ബസു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വം ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.1972ല്‍ സിദ്ധാര്‍ഥശങ്കര്‍ റേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായത് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരു കറുത്ത യുഗത്തിനാണ് തുടക്കംകുറിച്ചത്. പോളിങ് ബൂത്തുകള്‍ കൈയേറി, ബാലറ്റുപെട്ടികള്‍ തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജവിജയം കൈയടക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവായ സിദ്ധാര്‍ഥശങ്കര്‍ റേ. 1975 ജൂണില്‍ രാജ്യത്താകെ ഇന്ദിരാഗവണ്‍മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ 1972ല്‍ തന്നെ പശ്ചിമബംഗാളില്‍ അര്‍ധ ഫാഷിസ്റ്റ് ഭീകരവാഴ്ച തുടങ്ങിയിരുന്നു. പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയും സുബ്രതോ മുഖര്‍ജിയും അടക്കമുള്ളവര്‍ നയിച്ച ഛാത്രപരിഷത്ത് സി.പി.എം പ്രവര്‍ത്തകരെ വീട്ടില്‍ കയറിയും മറ്റും ഓടിച്ച് പിടിച്ചു കൊണ്ടുപോയി കൊല്ലുകയായിരുന്നു. ആയിരക്കണക്കിന് സഖാക്കള്‍ ആ കാലഘട്ടത്തില്‍ അറുകൊല ചെയ്യപ്പെട്ടു. ബംഗാളില്‍ കടുത്ത ദാരിദ്യ്രം പൊട്ടിപ്പുറപ്പെട്ടു. പട്ടിണിമരണവും നിത്യസംഭവമായി. ആ അര്‍ധഫാഷിസ്റ്റ് ഭീകരതക്കെതിരെ ജ്യോതിബസുവിന്റെയും പ്രമോദ് ദാസ് ഗുപ്തയുടെയും സരോജ് മുഖര്‍ജിയുടെയും ബിനോയ് ചൌധരിയുടെയുമെല്ലാം നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ്.സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള അര്‍ധഫാഷിസ്റ്റ് ഭീകരവാഴ്ചക്കു തൊട്ടുമുമ്പു മുതല്‍ തന്നെ മറ്റൊരു വെല്ലുവിളി ബംഗാളിലെ പാര്‍ട്ടിക്ക് നേരിടേണ്ടിവന്നു. പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ഇടതുപക്ഷ അതിസാഹസികതയുടേതായ വ്യതിയാനമായിരുന്നു അത്. നക്സലിസം ആന്ധ്രയില്‍ പ്രസ്ഥാനത്തിന് വലിയ പിന്നോട്ടടിയുണ്ടാക്കിയെങ്കിലും കേരളത്തിലും ബംഗാളിലും നക്സലിസത്തെ ചെറുത്ത് പാര്‍ട്ടിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാനും ബഹുജനാടിത്തറ സംരക്ഷിക്കാനും കഴിഞ്ഞു. എന്നാല്‍, ബംഗാളില്‍ നക്സലിസത്തെ ചെറുക്കാന്‍ നിരന്തരസമരം വേണ്ടിവന്നു. ഒരേസമയം കോണ്‍ഗ്രസിന്റെയും ഭരണകൂട ശക്തികളുടെയും ആക്രമണവും ഇടതുപക്ഷ തീവ്രവാദികളുടെ ആക്രമണവും. രണ്ടിനേയും ത്യാഗപൂര്‍വം ചെറുത്ത് കരുത്തുറ്റ ഒരു വിപ്ലവപാര്‍ട്ടിയായി സി.പി.എമ്മിനെ ബംഗാള്‍ സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ബസുവിനും സഖാക്കള്‍ക്കും കഴിഞ്ഞു.1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നടന്ന ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ആര്‍.എസ്.പി.യും ഫോര്‍വേഡ് ബ്ലോക്കും ഉള്‍പ്പെട്ട ഇടതുമുന്നണി ഉജ്ജ്വലവിജയമാണ് കൈവരിച്ചത്. അത്തരമൊരു വിജയം പൊതുവേ അപ്രതീക്ഷിതമായിരുന്നു. അന്ന് കേന്ദ്രത്തില്‍ സഖ്യകക്ഷിയായ ജനതാ പാര്‍ട്ടി ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയില്ല. കുറഞ്ഞ സീറ്റുകള്‍ മാത്രമാണവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, അതു നിരസിച്ച് ഇടതുപക്ഷം ഒറ്റക്ക് മല്‍സരിച്ച് മിന്നുന്ന വിജയംനേടി. കടുത്ത ദാരിദ്യ്രത്തില്‍നിന്ന് ബംഗാളിനെ കരകയറ്റുകയും കേരളത്തിലെ മാതൃക പിന്തുടര്‍ന്ന് ഭൂപരിഷ്കരണം നടപ്പാക്കുകയും ബംഗാളിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വൈദ്യുതികമ്മിക്ക് പരിഹാരം കാണുകയും ചെയ്തത് ബസുവിന്റെ നേതൃത്വത്തിലാണ്. ആധുനികബംഗാളിന്റെ ശില്‍പി എന്ന നിലയില്‍ ബസു ഓര്‍മിക്കപ്പെടും.
സഖാവ് ജ്യോതിബസു കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വലിയ ആവേശമായിരുന്നു. 1980കളില്‍ ഞാന്‍ കേരള പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ സഖാവ് ബസുവിന് കേരളത്തിലെ പല കേന്ദ്രങ്ങളിലും സ്വീകരണമൊരുക്കിയത് ഓര്‍ക്കുന്നു. അടിയന്തരാവസ്ഥക്കു ശേഷം ആദ്യമായി പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത് കണ്ണൂരിലാണ്. 1978ല്‍ നടന്ന ആ സമ്മേളനത്തിലും സഖാവ് ബസു പങ്കെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും അദ്ദേഹം പലതവണ കേരളത്തില്‍ പര്യടനം നടത്തി. കേരളത്തിലെ പാര്‍ട്ടി തനിക്ക് വളരെ ആവേശം പകര്‍ന്നുവെന്ന് അദ്ദേഹം എന്നും അനുസ്മരിക്കുമായിരുന്നു. 1957ല്‍ കേരളത്തില്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നതും ഭൂപരിഷ്കരണം നടപ്പാക്കിയതും ഇന്ത്യയിലാകെയും പ്രത്യേകിച്ച് ബംഗാളിലും ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ആവേശസ്രോതസ്സാണെന്ന് അനുസ്മരിച്ചാണ് ബസു കേരളത്തിലെ യോഗങ്ങളില്‍ പതിവായി പ്രസംഗം തുടങ്ങുക. ഏറ്റവും ഒടുവില്‍ ഇ.എം.എസ്. സമ്പൂര്‍ണകൃതികളുടെ ഒന്നാം സഞ്ചിക പ്രകാശനത്തിനാണ് ബസു കേരളത്തില്‍ വന്നതെന്നാണ് ഓര്‍മ.1986ലാണ് ഞാന്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാവുന്നത്. പി.ബി.യില്‍ അദ്ദേഹവും ഞാനും ഉള്ള കാലം മുഴുവന്‍ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിപ്പോന്നത്. ഓരോ പ്രാവശ്യം കാണുമ്പോഴും കേരളത്തിലെ പാര്‍ട്ടിയേയും ബഹുജനസംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അദ്ദേഹം തിരക്കുമായിരുന്നു. പശ്ചിമബംഗാളില്‍ സിദ്ധാര്‍ഥശങ്കര്‍ റേയുടെ പിന്‍മുറക്കാരായ തൃണമൂലുകാരും മാവോയിസ്റ്റുകളും ചേര്‍ന്ന് സി.പി.എമ്മിനെതിരെ കടുത്ത അക്രമമഴിച്ചുവിടുന്ന ഘട്ടമാണിത്. ബസുവിന്റെ വിപ്ലവജീവിതത്തില്‍നിന്ന് പാഠങ്ങളുള്‍ക്കൊണ്ട്, ബംഗാളിലെ സഖാക്കള്‍ക്ക് തൃണമൂല്‍^മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.