പേജുകള്‍‌

2010, ജനുവരി 19, ചൊവ്വാഴ്ച

ഇതിഹാസതുല്യമായ ജീവിതം.


ഇതിഹാസതുല്യമായ ജീവിതം.
ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി. ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്. കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബസുവിന്റെ രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തുന്നത് ലണ്ടനിലെ നിയമവിദ്യാഭ്യാസ കാലമായിരുന്നു. മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു ബ്രിട്ടനിലെ പ്രധാന കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തു ബന്ധപ്പെടുന്നതിന് അവസരവും ലഭിച്ചു. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ച ബസു വളരെപെട്ടെന്ന് വലിയ അംഗീകാരം നേടി. ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം കത്തുന്ന സ്വാതന്ത്യ്രസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. വിവിധ ധാരകളുണ്ടായിരുന്ന പ്രക്ഷോഭത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച ബസു കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്നു. കമ്യൂണിസ്റാവുകയെന്നത് മരണം തെരഞ്ഞെടുക്കുന്നതിനു തുല്യമായി കരുതിയിരുന്ന കാലത്തിന്റെ പീഡാനുഭവങ്ങളാണ് അദ്ദേഹത്തിലെ വിപ്ളവകാരിക്ക് കരുത്തുനല്‍കിയത്. ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിച്ച് വംഗജനതയെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതിനു നേതൃത്വം നല്‍കി. സ്വാതന്ത്യ്രാനന്തരകാലത്ത് ബംഗാളിലെ പാര്‍ടി പ്രവിശ്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബസു അഖിലേന്ത്യാ നേതൃത്വത്തിന്റെയും ഭാഗമായി.
കമ്യൂണിസ്റ് പാര്‍ടിയിലെ ആശയസമരങ്ങളില്‍ രണ്ടുതരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. പാര്‍ടി പിളര്‍ന്നപ്പോള്‍ ഏതു പക്ഷത്തുനില്‍ക്കണമെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പംപോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബസു, കഴിഞ്ഞ പാര്‍ടികോഗ്രസില്‍ അനാരോഗ്യം കാരണം ഒഴിവാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. അപ്പോഴും പിബിയിലെ ക്ഷണിതാവായിരിക്കണമെന്ന പാര്‍ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ജ്യോതിബസുവിന്റെ അനുഭവസമ്പത്ത് അത്രയും പ്രധാനമായിരുന്നു പാര്‍ടിക്ക്. 1946ല്‍ നിയമസഭാംഗമായ ജ്യോതിബസു, പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് മുഖ്യമന്ത്രിയാകുന്നത്. സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് വാഴ്ചയുടെ ഭീകരാനുഭവങ്ങള്‍ ഇപ്പോഴും വംഗജനത മറക്കുന്നില്ല. അതിന്റെ മുറിവുകള്‍ ഉണക്കാനും ബംഗാളിനെ മുമ്പോട്ടു നയിക്കാനും ബസുവിനു കഴിഞ്ഞു. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന ഒരു രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യാനുഭവം കേരളത്തിനായിരുന്നെങ്കിലും ലഭിച്ച ഭരണം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബംഗാളിലായിരുന്നു. ഭുപരിഷ്കരണത്തിനും അധികാരവികേന്ദ്രീകരണത്തിലും ബംഗാള്‍ പുതിയ പാഠം നല്‍കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദന നിരക്കുള്ള സംസ്ഥാനമാക്കി ബംഗാളിനെ മാറ്റുന്നതില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ പ്രധാന സംഭാവന നല്‍കി. വര്‍ഗീയകലാപങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളും ഇരയായപ്പോള്‍ ബംഗാള്‍ വേറിട്ടുനിന്നു. ബാബറിപള്ളി തകര്‍ത്ത സമയത്ത് രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ വംഗജനത മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് സമുദായം വേട്ടയാടപ്പെട്ടപ്പോഴും ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ജ്യോതിബസുവിന്റെ വാക്കുകള്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ആദരവ് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും പല തവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും പരാജയപ്പെടാത്ത മുഖ്യമന്ത്രിയായി ഏറ്റവുമധികകാലം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനപങ്കാണ് ജ്യോതിബസു വഹിച്ചത്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നത് ജനതയാണെന്ന ശരിയായ കാഴ്ചപ്പാടാണ് അവസാന നാളുകളിലും അദ്ദേഹം പഠിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ജ്യോതിബസുവിനോട് അഭ്യര്‍ഥിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും സിപിഐ എമ്മിന്റെ നിലപാടുകളോടുള്ള ആദരവുമായിരുന്നു. എന്നാല്‍, പാര്‍ടി ആ നിര്‍ദേശം സ്വീകരിച്ചില്ല. പാര്‍ടി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കാളും പ്രധാനം കമ്യൂണിസ്റ് പാര്‍ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണെന്ന കമ്യൂണിസ്റ് ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും വ്യക്തികളുടെ പാര്‍ടിപ്രതിബദ്ധതയുടെ മാറ്റുരയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സൌഹാര്‍ദങ്ങളുടെ കുളിര്‍മ എപ്പോഴും കാത്തുസൂക്ഷിച്ചു. ലോകകമ്യൂണിസ്റ് നേതാക്കളുമായും നല്ല ബന്ധമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്. വര്‍ഗീയതക്കെതിരായ വിശാലമുന്നണിക്ക് രൂപം നല്‍കുന്നതില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം പ്രധാന പങ്കാണ് ബസുവും വഹിച്ചത്. ആ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ മതിനിരപേക്ഷ ഇന്ത്യ അവശേഷിക്കുമായിരുന്നില്ല. അന്തര്‍ദേശീയ തലത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന പല നയതന്ത്ര ചര്‍ച്ചകളിലും ബസുവിന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യത്തും ബംഗാളിലും ഇടതുപക്ഷം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ജ്യോതിബസുവിനെ നഷ്ടമായത്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എങ്കിലും ബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്രമാത്രം പകരംവയ്ക്കാനാവാത്തതാണ് ഈ നഷ്ടം. മനുഷ്യവിമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനു സ്വജീവിതംകൊണ്ട് പുതിയ പാഠം നല്‍കിയ മഹാനായ കമ്യൂണിസ്റ്, പ്രണാമം

2010, ജനുവരി 18, തിങ്കളാഴ്‌ച

മലയാളത്തിന്റെ ലാല്‍സലാം


മലയാളത്തിന്റെ ലാല്‍സലാം
1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ദേശീയ കൌണ്‍സിലില്‍ അംഗമായ ശേഷമാണ് ബസുവിനെ ഞാന്‍ അടുത്തു പരിചയപ്പെട്ടത്. പാര്‍ട്ടിയില്‍ റിവിഷനിസത്തിനെതിരെ ദേശീയ കൌണ്‍സിലില്‍ നടന്ന സമരങ്ങളില്‍ ബസുവും ഞങ്ങളുമെല്ലാം ഒറ്റക്കെട്ടായിരുന്നു. ബംഗാളിലെ സഖാക്കളില്‍ മഹാഭൂരിപക്ഷത്തെയും ഒന്നിച്ചുനിറുത്താന്‍ ബസുവിന്റെ സംഘാടനപാടവംകൊണ്ട് കഴിഞ്ഞു. റിവിഷനിസത്തിനെതിരായ സമരം രൂക്ഷമായതോടെ 1964ല്‍ ദേശീയ കൌണ്‍സിലില്‍നിന്നു ഇറങ്ങിപ്പോന്ന 32 പേരില്‍ ബസുവിനൊപ്പം ഞങ്ങളെല്ലാമുണ്ടായിരുന്നു. ഇറങ്ങിപ്പോന്ന ഞങ്ങള്‍ അന്ന് സമ്മേളിച്ചത് സുന്ദരയ്യയും ബസവപുന്നയ്യയും താമസിച്ചിരുന്ന മുറിയിലാണ്. 1961ല്‍ നടന്ന വിജയവാഡ കോണ്‍ഗ്രസില്‍ ഡാങ്കെയുടെ നേതൃത്വത്തിലുള്ള വലതു വ്യതിയാനക്കാര്‍ക്കെതിരെ ബസവപുന്നയ്യ, സുന്ദരയ്യ, ജ്യോതിബസു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഒരു പാര്‍ട്ടിയായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലയോളം സംഭവങ്ങള്‍ വികസിച്ചുകൊണ്ടിരുന്നു. പ്രതിഷേധസൂചകമായി ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് അന്ന് ബസു ഒഴിഞ്ഞു.1964ല്‍ സി.പി.എം രൂപവത്കരണവുമായി ബന്ധപ്പെട്ട സമ്മേളനം കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്നതില്‍ ജ്യോതിബസു വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്. ശരിയായ ഒരു പരിപാടി അംഗീകരിച്ച് ജനകീയ ജനാധിപത്യവിപ്ലവം എന്ന ലക്ഷ്യത്തോടെ സുസംഘടിതമായ ഒരു പാര്‍ട്ടിയാണ് ആ സമ്മേളനത്തോടെ നിലവില്‍വന്നത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ സുന്ദരയ്യ, ബി.ടി.ആര്‍, ബസവപുന്നയ്യ, ഇ.എം.എസ്, എ.കെ.ജി എന്നിവര്‍ക്കൊപ്പം ജ്യോതിബസുവും അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയിലെ അന്നത്തെ നേതൃത്വം മറുഭാഗത്തായിരുന്നെങ്കിലും പ്രവര്‍ത്തകരിലും അനുഭാവികളിലും മഹാഭൂരിപക്ഷത്തെയും ഒപ്പം നിറുത്താന്‍ ഞങ്ങള്‍ക്കായി. പ്രത്യേകിച്ച് ബംഗാളിലും കേരളത്തിലും ഒരു പരിധിവരെ ആന്ധ്രപ്രദേശിലും ഇതു സാധ്യമായി. ബസു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വം ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.1972ല്‍ സിദ്ധാര്‍ഥശങ്കര്‍ റേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായത് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരു കറുത്ത യുഗത്തിനാണ് തുടക്കംകുറിച്ചത്. പോളിങ് ബൂത്തുകള്‍ കൈയേറി, ബാലറ്റുപെട്ടികള്‍ തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജവിജയം കൈയടക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവായ സിദ്ധാര്‍ഥശങ്കര്‍ റേ. 1975 ജൂണില്‍ രാജ്യത്താകെ ഇന്ദിരാഗവണ്‍മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ 1972ല്‍ തന്നെ പശ്ചിമബംഗാളില്‍ അര്‍ധ ഫാഷിസ്റ്റ് ഭീകരവാഴ്ച തുടങ്ങിയിരുന്നു. പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയും സുബ്രതോ മുഖര്‍ജിയും അടക്കമുള്ളവര്‍ നയിച്ച ഛാത്രപരിഷത്ത് സി.പി.എം പ്രവര്‍ത്തകരെ വീട്ടില്‍ കയറിയും മറ്റും ഓടിച്ച് പിടിച്ചു കൊണ്ടുപോയി കൊല്ലുകയായിരുന്നു. ആയിരക്കണക്കിന് സഖാക്കള്‍ ആ കാലഘട്ടത്തില്‍ അറുകൊല ചെയ്യപ്പെട്ടു. ബംഗാളില്‍ കടുത്ത ദാരിദ്യ്രം പൊട്ടിപ്പുറപ്പെട്ടു. പട്ടിണിമരണവും നിത്യസംഭവമായി. ആ അര്‍ധഫാഷിസ്റ്റ് ഭീകരതക്കെതിരെ ജ്യോതിബസുവിന്റെയും പ്രമോദ് ദാസ് ഗുപ്തയുടെയും സരോജ് മുഖര്‍ജിയുടെയും ബിനോയ് ചൌധരിയുടെയുമെല്ലാം നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ്.സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള അര്‍ധഫാഷിസ്റ്റ് ഭീകരവാഴ്ചക്കു തൊട്ടുമുമ്പു മുതല്‍ തന്നെ മറ്റൊരു വെല്ലുവിളി ബംഗാളിലെ പാര്‍ട്ടിക്ക് നേരിടേണ്ടിവന്നു. പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ഇടതുപക്ഷ അതിസാഹസികതയുടേതായ വ്യതിയാനമായിരുന്നു അത്. നക്സലിസം ആന്ധ്രയില്‍ പ്രസ്ഥാനത്തിന് വലിയ പിന്നോട്ടടിയുണ്ടാക്കിയെങ്കിലും കേരളത്തിലും ബംഗാളിലും നക്സലിസത്തെ ചെറുത്ത് പാര്‍ട്ടിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാനും ബഹുജനാടിത്തറ സംരക്ഷിക്കാനും കഴിഞ്ഞു. എന്നാല്‍, ബംഗാളില്‍ നക്സലിസത്തെ ചെറുക്കാന്‍ നിരന്തരസമരം വേണ്ടിവന്നു. ഒരേസമയം കോണ്‍ഗ്രസിന്റെയും ഭരണകൂട ശക്തികളുടെയും ആക്രമണവും ഇടതുപക്ഷ തീവ്രവാദികളുടെ ആക്രമണവും. രണ്ടിനേയും ത്യാഗപൂര്‍വം ചെറുത്ത് കരുത്തുറ്റ ഒരു വിപ്ലവപാര്‍ട്ടിയായി സി.പി.എമ്മിനെ ബംഗാള്‍ സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ബസുവിനും സഖാക്കള്‍ക്കും കഴിഞ്ഞു.1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നടന്ന ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ആര്‍.എസ്.പി.യും ഫോര്‍വേഡ് ബ്ലോക്കും ഉള്‍പ്പെട്ട ഇടതുമുന്നണി ഉജ്ജ്വലവിജയമാണ് കൈവരിച്ചത്. അത്തരമൊരു വിജയം പൊതുവേ അപ്രതീക്ഷിതമായിരുന്നു. അന്ന് കേന്ദ്രത്തില്‍ സഖ്യകക്ഷിയായ ജനതാ പാര്‍ട്ടി ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയില്ല. കുറഞ്ഞ സീറ്റുകള്‍ മാത്രമാണവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, അതു നിരസിച്ച് ഇടതുപക്ഷം ഒറ്റക്ക് മല്‍സരിച്ച് മിന്നുന്ന വിജയംനേടി. കടുത്ത ദാരിദ്യ്രത്തില്‍നിന്ന് ബംഗാളിനെ കരകയറ്റുകയും കേരളത്തിലെ മാതൃക പിന്തുടര്‍ന്ന് ഭൂപരിഷ്കരണം നടപ്പാക്കുകയും ബംഗാളിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വൈദ്യുതികമ്മിക്ക് പരിഹാരം കാണുകയും ചെയ്തത് ബസുവിന്റെ നേതൃത്വത്തിലാണ്. ആധുനികബംഗാളിന്റെ ശില്‍പി എന്ന നിലയില്‍ ബസു ഓര്‍മിക്കപ്പെടും.
സഖാവ് ജ്യോതിബസു കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വലിയ ആവേശമായിരുന്നു. 1980കളില്‍ ഞാന്‍ കേരള പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ സഖാവ് ബസുവിന് കേരളത്തിലെ പല കേന്ദ്രങ്ങളിലും സ്വീകരണമൊരുക്കിയത് ഓര്‍ക്കുന്നു. അടിയന്തരാവസ്ഥക്കു ശേഷം ആദ്യമായി പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത് കണ്ണൂരിലാണ്. 1978ല്‍ നടന്ന ആ സമ്മേളനത്തിലും സഖാവ് ബസു പങ്കെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും അദ്ദേഹം പലതവണ കേരളത്തില്‍ പര്യടനം നടത്തി. കേരളത്തിലെ പാര്‍ട്ടി തനിക്ക് വളരെ ആവേശം പകര്‍ന്നുവെന്ന് അദ്ദേഹം എന്നും അനുസ്മരിക്കുമായിരുന്നു. 1957ല്‍ കേരളത്തില്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നതും ഭൂപരിഷ്കരണം നടപ്പാക്കിയതും ഇന്ത്യയിലാകെയും പ്രത്യേകിച്ച് ബംഗാളിലും ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ആവേശസ്രോതസ്സാണെന്ന് അനുസ്മരിച്ചാണ് ബസു കേരളത്തിലെ യോഗങ്ങളില്‍ പതിവായി പ്രസംഗം തുടങ്ങുക. ഏറ്റവും ഒടുവില്‍ ഇ.എം.എസ്. സമ്പൂര്‍ണകൃതികളുടെ ഒന്നാം സഞ്ചിക പ്രകാശനത്തിനാണ് ബസു കേരളത്തില്‍ വന്നതെന്നാണ് ഓര്‍മ.1986ലാണ് ഞാന്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാവുന്നത്. പി.ബി.യില്‍ അദ്ദേഹവും ഞാനും ഉള്ള കാലം മുഴുവന്‍ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിപ്പോന്നത്. ഓരോ പ്രാവശ്യം കാണുമ്പോഴും കേരളത്തിലെ പാര്‍ട്ടിയേയും ബഹുജനസംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അദ്ദേഹം തിരക്കുമായിരുന്നു. പശ്ചിമബംഗാളില്‍ സിദ്ധാര്‍ഥശങ്കര്‍ റേയുടെ പിന്‍മുറക്കാരായ തൃണമൂലുകാരും മാവോയിസ്റ്റുകളും ചേര്‍ന്ന് സി.പി.എമ്മിനെതിരെ കടുത്ത അക്രമമഴിച്ചുവിടുന്ന ഘട്ടമാണിത്. ബസുവിന്റെ വിപ്ലവജീവിതത്തില്‍നിന്ന് പാഠങ്ങളുള്‍ക്കൊണ്ട്, ബംഗാളിലെ സഖാക്കള്‍ക്ക് തൃണമൂല്‍^മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.